Sunday, December 20, 2015

അവധിക്കാലം

*******************
കയറ്റം
കയറിയതിന്റെ 
കിതപ്പാറ്റി
ചുവന്നു തുടങ്ങുന്ന
സൂര്യനെ നോക്കി
അരളി മരത്തിനു താഴെ
അമ്പലത്തിന്റെ
ചുറ്റുമതിലിന്
ചേർന്ന് നിൽക്കുമ്പോളാണ്
പുറകിൽ പാദസരം
കിലുങ്ങിയത്
ഓർമകളെ
പാതിയിൽ നിർത്തി
തിരിഞ്ഞു നോക്കുമ്പോൾ
നീയില്ലായിരുന്നു
എനിക്ക് തോന്നിയതാവണം
ഇവിടെക്കിനി
വരില്ലെന്ന് കരുതിയതായിരുന്നു
കാരണം
അന്ന് എല്ലാം ഇവിടെ
ഉപേക്ഷിച്ചു
പിരിഞ്ഞതായിരുന്നല്ലോ
കൊയ്തൊഴിഞ്ഞ
പാടത്ത് നിന്നും കറ്റകൾ
വരമ്പിലൂടെ നീങ്ങുന്നത്‌
എനിക്കിവിടെ നിന്ന് കാണാം
കന്നുകൾ കൂടണയാൻ
തിരക്ക് കൂട്ടുന്നുണ്ട്
വെള്ളയിൽ
ചുവന്ന പൂക്കളുള്ള
ഒരു പാവാടക്കാരി
അതിനിടയിലെവിടെയോ
മിന്നി മാഞ്ഞു
രാഘവൻ മാഷാണെന്നു
തോന്നുന്നു
താഴെ ചെരുവിലൂടെ
ഒരു കാലൻ കുട
നടന്നു പോകുന്നുണ്ട്
വാച്ചിലേക്ക് നോക്കി
കൃത്യമാണ് നാം
പിരിഞ്ഞിരുന്ന നേരം
മാഷിന്നു പതിവിലും
അല്പം വൈകിയിരിക്കുന്നു
അന്ന് മാഷ്‌ പറഞ്ഞത്
നീയോർക്കുന്നുണ്ടോ
എന്താ കുട്ട്യോളെ നേരം
ഇരുട്ടണത് കണ്ടില്ല്യേ ന്ന്
പുറകെ
ചന്ദന കളറും
കാപ്പിയും കലർന്ന്
ഒരു കൂട്ടം കുട്ടികൾ
കലപില കൂട്ടി
കടന്നു പോകുന്നുണ്ട്
കാലം ഒരുപാട്
മാറിയിരിക്കുന്നു
വർഷങ്ങൾ
അവസാനമായി കണ്ട നാൾ
നീ തന്ന കുന്നിക്കുരു മാലയുടെ
പകുതി മണിയോളം
കടന്നു പോയിരിക്കണം
എന്തോ ഓർത്ത്
താടിയിൽ ഉഴിയുംമ്പോഴാണ്
നീ അന്ന് ചോദിച്ചതോര്മ വന്നത്
മ്മക്ക് വയസായാൽ
എങ്ങനാ ഇണ്ടാവാ ന്നു...
അന്ന് ഞാൻ ചിരിച്ചു
ഇപ്പോൾ സത്യാണ്
നര വീണു തുടങ്ങിയിരിക്കുന്നു
അന്ന് കാറ്റിൽ ക്രമം തെറ്റിയ
മുടിയിഴകളിൽ പലതും
കൊഴിഞ്ഞു പോക്കിന്റെ
വക്കിലാണ്
ഇപ്പോൾ നിന്റെ
വിരലുകൾക്ക്
അധികം പണിപ്പെടേണ്ടി
വരില്ല
കാറ്റിനു പലപ്പോഴും
പല ഭാവമാണ്
നിന്നെ പോലെ
ചിലപ്പോൾ കിലുങ്ങി കിലുങ്ങി
അല്ലെങ്കിൽ മുഖം വീര്പ്പിച്
അതുമല്ലെങ്കിൽ
വേദനിപ്പിക്കുന്ന പോലെ...
നമ്മളെ മറന്നു കാണില്ല
അതാവണം
അരളിയിൽ
അന്നത്തെ അത്ര പൂക്കളില്ല
വേനലല്ലേ
അതെങ്ങടാ പൂവാ ന്നു നീ
ചോദിച്ചിരുന്ന സൂര്യൻ
മറഞ്ഞു തുടങ്ങുന്നു
പാടത്തിനപ്പുറത്തു
ആറരയുടെ വണ്ടി
എന്നെ പോലെ എന്തൊക്കെയോ
ഓർത്തെന്നപോലെ
വൈകി പായുന്നുണ്ട്
കഥകളോർത്ത് തീര്ന്നിട്ടല്ല
വെളിച്ചം കുറഞ്ഞാൽ
തിരിച്ചിറങ്ങാൻ ബുദ്ധിമുട്ടാവും
കൈ പിടിക്കാം എന്നോ
എവിടെയാണെന്ന് പോലും
അറിയാത്ത നീ എങ്ങിനെ
എന്റെ കൈ പിടിക്കാനാണ്
ഇരുട്ടിലേക്കിറങ്ങി
എങ്ങോട്ടെന്നില്ലാതെ
നടന്നു നടന്ന് ഇരുട്ടിലലിഞ്ഞു
ഒരു കൈ അപ്പോഴും
കൈ ചേർത്ത്
മിണ്ടാണ്ട് കൂടെ ഇണ്ടായിരുന്നു....!!!

- ദീപു മാധവൻ 20-12-2015

Wednesday, December 16, 2015

പ്രിയപ്പെട്ട ഡിസംബർ

*****************************
നീ ഒര്മിപ്പിച്ചത് കൊണ്ട് മാത്രമല്ല
വെറുതെയിങ്ങനെ ഓർക്കുകയാണ് 
എന്നും ഡിസംബറിനു പറയാൻ
വർഷങ്ങൾക്കപ്പുറം
ഒട്ടേറെ കഥകളുണ്ട് ശരിയാണ്...
അസമയമാണെന്ന് അറിഞ്ഞിട്ടും
നിന്ന നിൽപ്പിൽ വീട്ടിലേക്ക്
കേറാൻ തോന്നുന്ന
ശനിയാഴ്ചകൾ
തൃശൂര് സ്റ്റാന്റിലെ കാത്തിരിപ്പ്
പാതിരാത്രിക്ക്
മഞ്ഞു മൂടി നില്ക്കുന്ന
പെരിന്തൽമണ്ണ ടൌണിൽ
വന്നിറങ്ങിയത്
ജഹനറക്ക് തൊട്ടുള്ള
അനീസിന്റെ വീട്ടില് ബൈക്കിന്
വാതിലിൽ മുട്ടി
അവന്റെ ഉറക്കം കളഞ്ഞത്
സുബ്ബുവിനെ ശ്രീക്കുട്ടനെ
വിളിച്ചു വരുത്തിയത്
മഞ്ഞിൽ കൈകൾ വിടർത്തി
പരിഭവത്തിന്റെ സ്നേഹവീട് പറ്റിയിരുന്നത്
ക്രിക്കറ്റ് കിറ്റിനു
കരോളിനിറങ്ങിയത്
പാട്ടൊരെണ്ണം
മുഴുവനും പാടിയതിന്
നൂറിന്റെ നോട്ടൊരെണ്ണം
ബക്കറ്റിൽ കിട്ടിയതങ്ങിനെ പലതും....
മഞ്ഞുതിരുന്ന
തിങ്കളാഴ്ചവണ്ടി കേറി
കൊച്ചിയിലെത്തുമ്പോൾ
വല്ലാര്പാടം മുതൽ
പാലാരിവട്ടത്തെ
താന്റെ ചായക്കട വരെ
ക്രിസ്മസ് കഥകൾ
സ്നേഹത്തോടെ വിളമ്പിയിരുന്ന
പൈലി ചേട്ടൻ
ചൊവ്വാഴ്ച പ്പള്ളിയുടെ
പുറകിൽ സണ്ണിക്കുട്ടന്റെ
ക്രിസ്മസ് വിരുന്നുകൾ
രഞ്ജുഭായിയുടെ, മംഗലത്തിന്റെ
ഗിരീഷെട്ടന്റെ
സർപ്രൈസ് വിസിറ്റുകൾ
രാവേറെ നീളുന്ന നഗര പ്രദക്ഷിണം
പുറകെ സെക്കന്റ്ഷോ ...
രാത്രികളിൽ എപ്പോൾ
വേണമെങ്കിലും വന്നു
കൂട്ടിക്കൊണ്ടു പോകാവുന്ന
കരോൾ സൌഹൃദങ്ങൾ
രാത്രി മുഴുവൻ
പാലാരിവട്ടം*
നീളുന്ന തമാശകൾ....
എങ്ങോട്ട് നടന്നാലും
നക്ഷത്രങ്ങൾ പുൽക്കൂടുകൾ
പെയ്തു നില്ക്കുന്ന വീടുകൾ
വെളിച്ചത്തിൽ മുങ്ങി നില്ക്കുന്ന
മറൈൻ ഡ്രൈവ് ...മേനക
ഡിസംബറിൽ
പ്ലം കേയ്ക്കിന്റെ മാത്രം മണമുള്ള
വർക്കീസ്....
ഗസലിന്റെ ഓർമകളുള്ള
നൂറു നൂറു
പാപ്പാനികളുമായി
കാത്തിരുന്ന ഉറക്കമില്ലാത്ത
ഫോർട്ട്‌ കൊച്ചിൻ രാവുകൾ....
ഇക്കഴിഞ്ഞ സന്ധ്യകളിലെവിടെയോ
കേട്ട മണം പഴയ ഓർമ്മകൾ
കടൽ കടന്നു തേടി വന്നിരിക്കുന്നു
ഓർമകളിൽ ഇപ്പോഴുമുണ്ട് ഇനിയും മരിക്കാത്ത
ഡിസംബറുകൾ പലതും....
എഴുതിയാലും എഴുതിയാലും തീരാത്തവ .....!!!
ഓർമകളിൽ എല്ലാമുണ്ട്
എല്ലാം ... 

heart emoticon
- ദീപു മാധവൻ 15-12-2015

ഡിഫൈൻ


kiss emoticon
കാലവർഷമിങ്ങനെ
മനസ്സിനു ചുറ്റുമോർമയിൽ 
തങ്ങി ഖനീഭവിച്ച്
പെയ്തു തോരുന്നോരീ
സന്ധ്യയിലെങ്കിലും
പ്രിയ ചുംബനങ്ങളെ....
നിങ്ങൾ ചൊല്ലിയാലുമിന്നേ വരെ
തമ്മിൽ പോരടിച്ചും
മിണ്ടാതെയുമലഞ്ഞയെത്രോരം
വ്യത്യസ്ത വന്കര(ക)ളെ
കണ്ണിമ കൂമ്പിച്ച്
നനഞ്ഞൊട്ടി വിറക്കുമാറ്
നിങ്ങളിലേക്ക് മാത്രമൊഴുക്കിയൊന്നാക്കി
നിർത്തിയിരിക്കുന്നുവീ
മഴ(പ്രണയ)ലോകങ്ങളിൽ ...!!!

-ദീപു മാധവന് 20-07-2015

മഴ


പതിവ് പോലെ
അലാം വിളിച്ചുണർത്തുമ്പോൾ
എന്നത്തേയും പോലെ 
മുറിയിൽ അധികം വെളിച്ചമില്ല
ഒരു മണിക്കൂർ കൂടെ
ഉറങ്ങാൻ കിട്ടുമോ എന്ന്
ലഡ്ഡു പൊട്ടി
വാച്ച് നോക്കുമ്പോൾ
ആ പ്രതീക്ഷ പോയി കിട്ടി
ജനല് തുറന്നപ്പോൾ നല്ല മഴ
ചെറിയ ചാറ്റൽ മഴയൊന്നുമല്ല
സാമാന്യം തരക്കേടില്ലാത്ത മഴ
നല്ല തണുപ്പും..
കുളിക്കാൻ നോക്കുമ്പോൾ ഹീറ്റർ
മഴയത്ത് ഉറങ്ങി പോയതാവണം
നല്ല ഐസ് വെള്ളം മൂർധാവിൽ
വീഴുമ്പോൾ മനസ്സില്
രാവിലെ തന്നെ ഹീറ്റർനെ
രണ്ടെണ്ണം പറഞ്ഞു
ഇത്രയൊക്കെ എഴുതാൻ കാരണമുണ്ട്
ബസ്സിലിരിക്കുമ്പോൾ....
ഈ മഴയത്ത്
അങ്ങ് ദൂരെ നിന്ന്
ഒരു സൈക്കിളിൽ
തലയിലൊരു കവറ് ചുറ്റി
ഒരു പരാതിയുമില്ലാതെ
ഉരുണ്ടു വരുന്ന
രണ്ടു മഴത്തുള്ളികൾ...
എന്നെ പോലെ നേരത്തിനു
ജോലിക്ക് പോവുകയായിരിക്കണം
മഴയുതിരുന്ന ജനാല ചില്ലിൽ
നോക്കി ഞാൻ എന്നെ തന്നെ
ഒന്ന് പുച്ചിച്ചു
ചുരുട്ടി വച്ചിരുന്ന കൈകളെ സ്വതന്ത്രമാക്കി
ആ തണുപ്പിൽ ഞാനും
അവരോടൊപ്പം ചേർന്നു...
എന്റെ തണുപ്പൊക്കെ
എവിടെയോ പോയി
മഴയെ ഞാൻ വീണ്ടും
നെഞ്ചോട്‌ ചേർത്ത് പിടിച്ചു..

- ദീപു മാധവൻ

കാർവിങ്ങ് *


മരത്തിനെ
മനസ്സിനെ
ഒട്ടും
വേദനിപ്പിക്കാതെ 
ചെയ്യുന്ന ചില
ആശാരിമാരുണ്ട് 

അവരെപോലുണ്ട്
ചിലര്
വന്നിരുന്നു
പണി
തുടങ്ങുന്നത്
പോലും
പലപ്പോഴും
അറിയാറില്ല

ഒച്ചയും അനക്കവും
അറിഞ്ഞു
വരുമ്പോഴേക്കും
ഒരിക്കലും
മായ്ക്കാൻ
മറക്കാൻ
കഴിയാത്ത
ഒരു ശിൽപം
കൊത്തി വച്ചിരിക്കും
ഇഷ്ടപ്പെടാതിരിക്കാൻ
കഴിയാത്ത ഒന്ന് ....!! 

heart emoticon
ദീപു മാധവന് - 03-08-2015

സഖീ


====
ഒരിക്കലും
സാധ്യമല്ലാത്ത കടലിന്റെ 
പല മുനമ്പുകളിലും
ഏന്തി വലിഞ്ഞു നിന്ന് നീ
എന്നിൽ തന്നെ
അലിഞ്ഞു ചേർന്നേ മതിയാവൂ
എന്നുറക്കെ വിളിച്ചു പറയുന്നതെനിക്ക്
കരിമ്പാറക്കൂട്ടങ്ങൾക്കിടയിലൂടെ
സ്പഷ്ടമായി കേള്ക്കാം
ചീറിയടിക്കുന്ന തിരമാലകൾ
പതിയെ എന്നെ നോക്കി ചിരിക്കുന്നു
എന്തോ മനസിലായിട്ടെന്ന പോലെ
ഇല്ല, ഞാനവരെ അറിയില്ല
എന്നോട് പിണങ്ങരുത്
അടിത്തട്ടിലെവിടെയോ
കാണുന്നത്
ഇളകി അകന്നകന്നു
പോകുന്നത്
പണ്ടെങ്ങോ കളഞ്ഞു
പോയെന്നു കരുതിയ
പവിഴത്തിന്റെ
അലകൾ തന്നെയാണ്
അല്ല നീ തന്നെയാണ്
നിന്റെ സ്നേഹത്തിന്റെ
എന്നെ മാത്രം
ഉന്നം വയ്ക്കുന്ന
മുനയുള്ള അലകൾ
ഇനി എതു സംഗമത്തിൽ
മുങ്ങി നിവർന്ന്‌
ശുദ്ധി വരുത്തിയാലാണ്‌
ഞാൻ നിന്റെ
സ്നേഹത്തിന്റെ അലകളിൽ
അലിഞ്ഞു ചേർന്ന്
നിന്നെ പുണരാൻ
പ്രാപ്തനാകുന്നത് ?
ഈ നിന്ന നിൽപ്പിൽ
ലോകം അവസാനിക്കട്ടെ
പിറ്റേന്ന് പിറക്കുന്ന പകലിൽ
കടലിൽ
നീയും ഞാനും മാത്രമുള്ള
ഒരു കൊട്ടാരം ഉയര്ന്നു വരും
നിന്റെയും എന്റെയും
മോഹങ്ങള്ക്ക്
മാത്രം പാര്ക്കാൻ
ഒരു കുഞ്ഞു കൊട്ടാരം
നീ ഞാനാകുന്നു
ഞാൻ നീയും
സ്നേഹം .....

< 3
heart emoticon

കാണാമിടം


***************
കാണാമിടം
അങ്ങിനെയൊന്നില്ലായിരിക്കാം 
പക്ഷെ കാണാമിടങ്ങളിൽ
നിന്നാണ്
ഉൾവിളികളിൽ മുക്കാലും
യാത്രകൾ ഓർമ്മകൾ
നമ്മെ കടന്നു പോകുമ്പോൾ
കണ്ടു തീർത്തവ
അധികമില്ലാത്ത
പോലെ വേണം നാമിരിക്കാൻ
അക്ഷരങ്ങൾ നഷ്ടപ്പെടുമ്പോൾ
ഉള്ള വേദന അറിഞ്ഞിട്ടും
നീറ്റലായി പാകമാക്കിയ പോലെ...
ആരും ഒന്നും അറിയരുത്
കാണാമിടങ്ങളുടെ കാരണങ്ങൾ
സ്വപ്നങ്ങളിൽ
എന്നും വരാറുള്ള
കോട മൂടിയ
നിഗൂഡമായ താഴ്വരകളാണ്
അക്ഷരങ്ങൾ നഷ്ടമാകുമ്പോൾ
നിനക്ക്
ചെന്നൊറ്റക്കിരിക്കാൻ
തിരഞ്ഞെടുക്കാവുന്ന
കാണാമിടം
യാത്രകളുടെ ഏതോ
മറുകരയായിരിക്കണം ...!

-ദീപു മാധവൻ 27-09-2015

കള്ളൻ


കണ്ണടച്ച് കിടന്നു ഉറക്കം നടിച്
പഞ്ചസ്സാരയും പാല്പ്പൊടിയും 
ബിസ്കറ്റും കാണാതെ പോയപ്പോൾ
ഞാനല്ലെന്ന് കണ്ണടച് പറഞ്ഞ്
ചേച്ചിയെ ചൂണ്ടി കാണിച്ച്
അമ്മയെ പറ്റിച്ച അന്നാണ്
ആദ്യമായി കള്ളാ
എന്ന വിളി കേള്ക്കുന്നത്....
ഒന്നുമില്ലായ്മയിൽ
ഒട്ടേറെ കാത്തിരുന്നു മുഷിഞ്ഞപ്പോൾ
എങ്ങോ കണ്ടൊരു മാസികയിൽ നിന്ന്
ഒരു വരി കട്ടെടുത്ത് കൂട്ടിപ്പെറുക്കി
വച്ചുകൊണ്ടാണ്‌
വീണ്ടും കള്ളനായി നോക്കിയത്
ഇരുട്ടിനെ
സ്നേഹിക്കാൻ പഠിക്കുക
ഏകാന്തതയെ
അഗാധമായി പ്രണയിക്കുക
തുടങ്ങിയ പല അടവുകളും
കയ്യിലുള്ളത് കൊണ്ടാവണം
വേറെ കുപ്പായം തുന്നേണ്ടി വന്നില്ല
അങ്ങിനെയൊക്കെയാണ്
ഞാനും കള്ളനായത്...
പ്രണയത്തിൽ വിപ്ലവമോ
വിപ്ലവത്തിൽ പ്രണയമോ
ഇടക്ക് മഴയും നൊസ്റ്റിയും
പ്രണയ ലേഖനങ്ങളിൽ
മാറി മാറി കലർത്തി
ഇണക്കുരുവികൾക്ക്‌ വിറ്റ്
അവരറിയാതെ
ഗോവണിപ്പടികളിൽ
ഗൂഡമന്ദസ്മിതവുമായി നിന്ന്
വീണ്ടും ഞാനൊരു
കള്ളനായി ....
പണ്ടേ മറന്ന
പലതിനെയും
കണ്ടിട്ടും കണ്ടില്ലെന്നു
നടിച്ചു നടന്നു തുടങ്ങിയപ്പോൾ
വർഷങ്ങൾക്കിപ്പുറം
കണ്ടെന്നു നടിച്ചവരുടെ
കൂടെ ഇരുന്നപ്പോൾ
പഴയത് പലതുമോര്ത്തപ്പോൾ
അവരും വിളിച്ചു കള്ളൻ....
പക്ഷെ കള്ളനെന്ന വിളി
ഏറ്റം ഹൃദ്യമായി തോന്നിയത്
നമ്മുടേത്‌ മാത്രമായിരുന്ന
ആ സായംസന്ധ്യയിൽ
അസ്തമയ സൂര്യനെ
സാക്ഷി നിർത്തി
നീ കാതിൽ പതിയെ
ചൊല്ലിയതാവണം....
എന്നൊക്കെ പറയണമെന്നുണ്ട്....
പക്ഷെ ഇപ്പോഴും
ഫോണിൽ കിട്ടാതെ
പിന്നെ കിട്ടുമ്പോൾ
അച്ഛന്റെ മാത്രം
ഇടക്കമ്മയുടെയും
ഒരു വിളിയുണ്ട്
എവ്ടെർന്നു കള്ളാ
എന്ന വിളി
കള്ളത്തരങ്ങൾ മറക്കാതിരിക്കുന്ന
മറക്കാതിരിക്കാനുള്ള
ആ വിളിയാണ് കള്ളനെന്ന
വിളിയിലെ ഏറ്റവും ക്യൂട്ട്..... < 3

heart emoticon
-ദീപു മാധവൻ - 19-10-2015

കാത്തിരിപ്പ്‌

എത്ര തിരഞ്ഞിട്ടും 
ചിതലരിക്കാത്ത പൊടിപിടിക്കാത്ത 
ഒറ്റ വാക്കുമില്ല
മനസ്സിന്റെ മച്ചിന്റെ
മുകളിൽ
ചിതലിന്റെ
ഈര്പ്പമുള്ള മണം
വാക്കുകള്ക്ക് മുഴുവൻ
ചുറ്റിലും നോക്കി
പൊട്ടിയ കാലുകളെ
ഓർത്തു കരയുന്ന
തീൻമേശകൾ
തുറിച്ചു നോക്കുന്നു
തിളക്കം പോയ
മൊന്തകൾ കിണ്ടികൾ
തിളക്കമില്ലാതെ
മയങ്ങുന്നുണ്ട്
പഴയ
പ്രതാപത്തിന്റെ
ഓർമ്മകൾ അയവിറക്കുന്ന
പലതുണ്ട്
വിത്തിന് വച്ച
തേങ്ങ മുള
പൊട്ടിയിരിക്കുന്നു
ഞാനിതെത്ര കണ്ടതാ
എന്ന മട്ടിൽ
ചിരിച്ച പോലെ തോന്നി
പല്ലിയൊരെണ്ണം
പതക്കോം ന്നു താഴെ വീണു
ഉരുണ്ടു പിരണ്ട്
ഓടിപ്പോയി
നിശബ്ദതയുടെ ഇടവേളകളിൽ
കരയുന്ന ചീവീടിന്
പോലും നല്ല നിശബ്ദത
തോന്നുന്നുണ്ട്
പുറത്തു ചിണുങ്ങി
പെയ്യുന്ന മഴ പോലും
നേർത്തു
മൌനിയാവുന്നു
ഒന്നിലും
ശ്രദ്ധ കൊടുക്കാതെ
വല നെയ്തു കൊണ്ടേ
ഇരിക്കുന്നൊരുവൻ
മാത്രം തിരക്കിലാണ്
കൂടുതൽ തിരഞ്ഞു നടന്നില്ല
നെയ്ത്ത് നടക്കട്ടെ
പടി ഇറങ്ങുമ്പോൾ ആണ് കണ്ടത്
പുറം ചട്ട ദ്രവിച്ചും
അകക്കാമ്പ് മുക്കാലും മാഞ്ഞും
വാക്കുകൾ നൂറായിരം
ഒരു മൂലക്ക് കൂട്ടിയിട്ടിരിക്കുന്നു
നെയ്തു ചേർക്കണം
മൌനത്തിന്റെ തോട് പൊട്ടിക്കണം
- ദീപു മാധവൻ - 09-11-2015

സാക്ഷി


***********
സാക്ഷിയാവുക
നിയോഗമാണ് 
സാക്ഷ്യം പറയേണ്ടി
വരികയാണ്
അതിലും കഠിനം
അറിഞ്ഞിട്ടും
അറിയില്ലെന്നു പറയേണ്ടി വന്ന
കണ്ടിട്ടും കാണാതെ
നടന്നു നീങ്ങിയവ
മറക്കരുതെയെന്ന്
അലറി വിളിച്ചതു
കേള്ക്കാതെ പോയവ
അങ്ങിനെ പലതും കണ്ണടച്ചാൽ
തെളിഞ്ഞു വരും...
മനസ്സിരുണ്ടു കൂടും
അകത്തെവിടെയോ
ഇടി വെട്ടി പെയ്തു തോരും
തളരരുത്
നാടകം തുടർന്നേ മതിയാവൂ...!!
ഹൃദയത്തിൽ മുക്കിയെടുത്ത
പേന കൊണ്ട്
സാക്ഷികളില്ലാത്ത
സാഹചര്യം കണക്കിലെടുത്ത്
നീറ്റലോടെ
അനുകൂലമായ വിധിയെഴുതി
കോടതി പിരിയുന്നു
കാരണം
നാടകം തുടർന്നേ മതിയാവൂ...!!
- ദീപു മാധവന് - 16-11-2015

ഹോളിഡെ


ഓർക്കാൻ
ഇഷ്ടമല്ലാത്ത 
ഓർമകളെ
നാമറിയാതെ
വ്യവസ്ഥകൾ
തെറ്റിച്ച്
വീണ്ടും വീണ്ടും
അകത്തേക്ക്
കടത്തി വിട്ട്
മനസ്സ് പലപ്പോഴും
പക പോക്കും 

എക്സ്പ്ലനെഷൻ
ചോദിച്ചപ്പോൾ
ഇന്നവിടെ ഹോളിഡെ
ആണത്രേ...!!!

- ദീപു മാധവൻ - 22-11-2015